Monday 26 November 2012

ഒരു ദൈവ വിലാപം

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത 

നാസക്കു(NASA ) ശബരിമലയില്‍ നിന്നും അയ്യപ്പന്‍ കത്തയച്ചു 


കത്തിന്‍റെ പൂര്‍ണ രൂപം ചുവടെ: 


ബഹുമാനപ്പെട്ട നാസ മുതലാളി, 

സുഖങ്ങള്‍ ഒക്കെ തനെന്യാണോ....? 
മഴയും വെള്ളവും ഒക്കെ ഉണ്ടോ...?
ഒബാമയുടെ രണ്ടാം വിജയത്തോട് കൂടി നിങ്ങള്ക്ക് ശുക്രന്‍ ഒന്നുകൂടി തെളിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത്.
പുള്ളിക്കാരന് എന്റെ ആശംസകള്‍ ഇതോടൊപ്പം അറിയിച്ചു കൊള്ളുന്നു.

പിന്നെ അടിയന്തിരമായി ഞാന്‍ ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതുന്നത് വളരെ അത്യാവശ്യം ആയതുകൊണ്ടാണ്.

എന്‍റെ ഈ കത്തിനെ ഒരു തുറന്ന അപേക്ഷയായി കണ്ടു അങ്ങേയറ്റം ഹൃദയ വിശാലതയോട് കൂടി പരിഗണിക്കണം.
അത്രയ്ക്ക് നിവര്‍ത്തികേട്‌ ആയത് കൊണ്ടാണ് ഇങ്ങനെയൊരു അപേക്ഷ അയക്കാന്‍ ഞാന്‍ പ്രേരിതന്‍ ആയത്. 

നിങ്ങള്‍ക്ക്‌ അറിയാമല്ലോ, ഈയിടെ മഞ്ചുന്‍റെ കെട്ടിയോന്‍ ദിലീപ്‌ മായാമോഹിനി എന്നൊരു പെണ്‍ വേഷം കെട്ടിയ പോലെ 

പണ്ട് വിഷ്ണു അണ്ണന്‍ മോഹിനി ആയി അവതരിച്ചത് കണ്ടപ്പോള്‍ ശിവേണ്ണനു വേണ്ടാത്ത പൂതി തോന്നിയത് കൊണ്ടാണ് ഞാന്‍ ഭൂജാതനായത് എന്ന്. 
ഒടുവില്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും കാര്യം കഴിഞ്ഞപ്പോള്‍ എന്നെ ഉള്‍കൊള്ളാന്‍ വയ്യാത്തത് കൊണ്ടാണല്ലോ ദാസനായ പന്തളരാജാവിന് എന്നെ കൊടുത്തു കയ്യൊഴിഞ്ഞത്.
എന്നാലും സാരമില്ല, രാജാവിന് മക്കളൊന്നും ഇല്ലാത്തോണ്ട് ഞാന്‍ സാമാന്യം തെറ്റില്ലാതെ അവിടെ ജീവിച്ചു പോന്നു.
അങ്ങനെ ഇരിക്കെ ആണ് കൂനിന്മേല്‍ കുരു പോലെ എന്‍റെ വളര്‍ത്തച്ഛന് രണ്ടാമതും കുട്ടി ഉണ്ടായത്, 
അതോട് കൂടി വളര്‍ത്തമ്മക്ക് സ്വതവേ സ്ത്രീകളില്‍ കണ്ടു വരുന്ന അസൂയ കുശുമ്പ് കുന്നായ്മ എന്നീ അസുഖങ്ങള്‍ കൂടുകയും 
എന്നെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന ചിന്ത കലശലായി വളരുകയും ചെയ്തു. 
പിന്നെ ലാ... മന്ത്രി പുംഗവന്‍ പുന്നാര മോന്‍റെ ഒടുക്കത്തെ വക്ര ബുദ്ധി കൂടി ആയപ്പോള്‍ ഒരു പതിനൊന്നിന്‍റെ പണി ആണ് എനിക്ക് കിട്ടിയത്... 
അമ്മേടെ അസുഖം ഭേദമാവാന്‍ പുലിപ്പാല് കൊണ്ട് വരണം എന്ന് പറഞ്ഞു എന്നെ കാട്ടിലേക്ക് അയച്ചു. 
പുലി നക്കി ഞാന്‍ പണ്ടാരം അടങ്ങും എന്നാണു അവര്‍ വിചാരിച്ചത് 
പക്ഷെ പണ്ട് പഠിച്ച കുറെ നമ്പരുകള്‍ കയ്യില്‍ ഉണ്ടാരുന്നോണ്ടും കളരി പരമ്പര ദൈവങ്ങള്‍ കനിഞ്ഞത് കൊണ്ടും 
പിന്നെ പുലി മര്യാദക്കാരന്‍ ആയത് കൊണ്ടും എന്‍റെ തടി കേടായില്ല
കാലു പിടിച്ചു കാര്യം പറഞ്ഞപ്പോള്‍ കരലളിഞ്ഞ പുലിയും കുടുംബവും കൂടെ വന്നു.... 
അങ്ങോട്ട്‌ നടന്നു പോയേന്‍റെ ക്ഷീണം കണ്ടു മനസലിഞ്ഞിട്ടു ആണെന്ന് തോന്നുന്നു, "നീ നടക്കണ്ട എന്‍റെ മുതുകത്ത് കേറിക്കോ" എന്ന് ആ കാരുണ്യവാന്‍ പുലി എന്നോട് പറഞ്ഞത്. 
"നീ ഇങ്ങനെ നടന്നാല്‍ തിരിച്ചെത്തുമ്പോ ഞാന്‍ ലേറ്റ് ആവും, എനിക്ക് തിരിച്ചു വന്നിട്ട് വേറെ പണിയുള്ളതാ" എന്നും പറഞ്ഞു എന്നേം മുതുകത്ത് കേറ്റി പുലി കൊട്ടാരത്തില്‍ എത്തി.
എന്നോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പുലിപ്പാല് ഞാന്‍ കറന്നെടുത്തു കൊടുത്തപ്പോള്‍, 
'ദാണ്ടെ കെടക്കണ്, അവര്‍ക്ക് അതൊന്നും അല്ലാരുന്നു വേണ്ടത്, ഞാന്‍ അവിടെ പാടില്ല, ഞാന്‍ അവിടെ നിന്നാല്‍ അവരുടെ യഥാര്‍ത്ഥ മകന് പാരയാകുമോ എന്നാ പേടി'
ഒടുവില്‍ കാര്യം മനസിലായപ്പോള്‍ അവിടുന്ന് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു, 
അഭിമാനം കളഞ്ഞു നില്‍കാന്‍ നമുക്ക് പറ്റില്ലല്ലോ, അങ്ങനെ ഇനി നാട്ടിലേക്കെ ഇല്ലന്നും പറഞ്ഞാണ് ഞാന്‍ കാട് കയറിയത്.
കരിമലേം നീലിമലേം ഒക്കെ കേറി അങ്ങ് ഏറ്റവും ടോപ്പില്‍ പോയി സ്വസ്ഥമായി ഇരിക്കാം എന്ന് കരുതിയാണ് ഇവിടെ ഈ ശബരിമലയില്‍ വന്നു ഇരിപ്പുറപ്പിച്ചത്. 

പിന്നെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ആധാരം സ്ത്രീയാണ് എന്ന് പണ്ടേ മനസിലാക്കിയത് കൊണ്ട് എന്‍റെ അടുത്തേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണ്ട എന്ന് ആദ്യമേ തീരുമാനിച്ചത് 

ഒരുത്തീം കേറി വരരുതെന്ന് കരുതിയാണ് എന്നെ കെട്ടിയേ അടങ്ങുന്നും പറഞ്ഞു വന്ന മഹിഷി പെണ്ണിനെ പിടിച്ചു ഞാന്‍ മാളികപ്പുറത്തമ്മ ആക്കി അവിടെ ഇരുത്തിയത് 
അവള്‍ക്കൊരു വാക്കും കൊടുത്തു, "എന്നെ കാണാന്‍ കന്നി അയ്യപ്പന്മാര്‍ വന്നില്ലെങ്കില്‍ ആ വര്‍ഷം നിന്നെ കെട്ടിക്കോളാം" എന്ന്.
എനിക്കുറപ്പായിരുന്നു അങ്ങനെ എന്നെ കാണാന്‍ കന്നിയയ്യപ്പന്മാര്‍ വരാതിരിക്കില്ല എന്ന്. ഞാന്‍ ആരാ മോന്‍..?
അങ്ങനെ കിട്ടുന്ന ഉണ്ണിയപ്പോം അരവണേം ഒക്കെ കഴിച്ചു യേശുദാസിന്‍റെ ഹരിവരാസനോം കേട്ട് സാമാന്യം തെറ്റില്ലാതെ ഉണ്ട് ഉറങ്ങി ഞാന്‍ ജീവിച്ചു പോകുവാരുന്നു. 
എന്‍റെ പേരില്‍ കിട്ടാവുന്നിടത്തോളം വരുമാനം ഉണ്ടാക്കി പ്രജകളും സുഭിക്ഷം കഴിയുക ആയിരുന്നു 

അങ്ങനെയിരിക്കെ ആണ് ഈ അടുത്തായി പ്രശ്നങ്ങള്‍ ഒക്കെ വന്നു പെടുന്നത്.... 

ശനീശ്വരന്‍ ആയ എനിക്കിപ്പോ ശനി കൂടിയ പോലെയാണ് കാര്യങ്ങള്‍ 
ഇനി ഞാന്‍ പറയുന്നത് ശ്രദ്ധാ പൂര്‍വം കേട്ട് എന്നെ സഹായിക്കണം.
പ്രശ്നങ്ങളുടെ തുടക്കം ഒരു എട്ടു പത്തു വര്‍ഷം മുന്നേയാണ്. 
അന്ന് അരവണയില്‍ എലി വാല് കണ്ടു എന്നും പറഞ്ഞാണ് ആദ്യം എനിക്കെതിരെ അവിശ്വാസം വരുന്നത്.
അത് എലിയുടെ വാല് തന്നെ ആരുന്നു എന്നും, വാല് അല്ല ചകിരി നാരോ, തലമുടിയോ എന്നൊക്കെ പറഞ്ഞും പല പല കോലാഹലങ്ങള്‍,
പണ്ടെപ്പോലെ തന്നെ ഞാന്‍ ചെവീം പൊത്തിയിരുന്നു അത് കേട്ടു കളഞ്ഞു.... 
അതൊന്നടങ്ങിയപ്പോള്‍ നാട്ടിലെ പെണ്ണവതാരങ്ങള്‍ക്ക് ഒക്കെ മല കയറണം എന്നും എന്നെ കാണാന്‍ അവകാശം സിദ്ധിക്കണം എന്നും, 
ആണുങ്ങള് കേറുന്നിടത്തൊക്കെ ഞങ്ങളും കേറും, ഞങ്ങള്‍ക്കും കേറണം എന്നൊക്കെ പറഞ്ഞു ഒരേ പുലിവാല്.
ഇതുങ്ങള്‍ക്ക് ഒക്കെ എന്തിന്‍റെ കേടാണോ ആവോ...? എല്ലാവളുമാര്‍ക്കും സുബൈദ കളിക്കണം. വോക് വിത്ത്‌ സുബൈദ കണ്ടു കണ്ടു വഴി തെറ്റിയാതാന്നു തോന്നുന്നു 
ആ പെണ്ണുമ്പിള്ള കണ്ട കുന്നും മലയും കാടും പടലും കള്ളുഷാപ്പും ബ്രാണ്ടി കടയും ഒക്കെ ചവിട്ടി തൊഴിക്കണ കണ്ടപ്പോള്‍ ബാക്കിയുള്ള കിടാത്തി മാര്‍ക്ക് ആര്‍കും ഇരിക്ക പൊരുതി ഇല്ല.
ഇനി ശബരിമല കേറാത്തതിന്‍റെ കുറവേ ഉള്ളൂ. ആയിടെ ആണ് കന്നടത്തുകാരി ഒരു എന്തിരവള് വല്യ വായിലെ പത്ര സമ്മേളനം നടത്തിയത്, 
അവള് ശബരി മലയില്‍ വന്നിട്ടുണ്ട് പോലും, അങ്ങനെ എന്‍റെചാരിത്ര്യം വരെ സംശയിക്കപ്പെട്ടു, 
ഒന്നാമതെ ഇപ്പോ പീഡനങ്ങളുടെ കാലമാണ്, ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും പത്രത്തില്‍ പേര് വരുമ്പോ പീഡനം ആകുവെന്നു അറിയാമല്ലോ 
പെണ്ണുങ്ങള്‍ക് പ്രവേശനം ഇല്ല എന്നത് കൊണ്ട് മാത്രം ആ വിധ വാര്‍ത്തകളില്‍ ഒരിക്കലും പെടേണ്ടി വരില്ലല്ലോ എന്ന് ആശ്വസിച്ചു കഴിയുന്നതിനിടയില്‍ ആണ് 
ആ കന്നടത്തുകാരി അങ്ങനെ പറഞ്ഞത്. അതോടെ തീക്കട്ടയിലും ഉറുമ്പരിക്കും എന്ന മട്ടിലായി കാര്യങ്ങള്‍........ പിന്നെ നിരന്തരം ഞാന്‍ വാര്‍ത്തകളില്‍ വിഷയമായി.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും, ഹൈക്കോടതിയും, പിന്നെ മഞ്ഞയും പച്ചയും തുടങ്ങി പല നിറത്തിലുള്ള പത്രങ്ങളും ചേര്‍ന്ന് പതിനെട്ടാം പടിക്കു മുകളില്‍ ഇരുന്ന എന്നെ വലിച്ചു താഴെയിട്ടു. 
കഴിഞ്ഞ സീസണ്‍ കൊണ്ട് തന്നെ എനിക്ക് മടുത്തു പോയിരുന്നു അത്രയ്ക്കാണ് ഞാന്‍ അനുഭവിച്ചത്. 
പിന്നെ ഭക്തരുടെ കാര്യം പറയുകേ വേണ്ട. ഇപ്പൊ ടൂര്‍ ചാര്‍ട്ടു ചെയ്തു വരുമ്പോലെ ആണ് ഭക്തര്‍ എന്നെ കാണാന്‍ വരുന്നത് 
തിരിച്ചു പമ്പയില്‍ വച്ച് തന്നെ മാല ഊരി അവിടുന്നെ കുപ്പി പൊട്ടിച്ചു അടി തുടങ്ങും, 
അടുത്ത വര്‍ഷം സന്നിധാനത്ത് തന്നെ ബീവറേജ് കോര്‍പറേഷന്‍റെ ന്യായ വില ബ്രാണ്ടിക്കട തുടങ്ങുമെന്നും ഒക്കെ പറയുന്നു 
എല്ലാം അതി വേഗം ബഹുദൂരം അല്ലെ സര്‍ക്കാര്‍ എന്തായാലും കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചോളും... കാശു കിട്ടിയാല്‍ മാത്രം മതി അവര്‍ക്ക്. 

ഇത്തവണ സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങള്‍ അവതാളത്തിലായി, 

വന്‍ വിറ്റുവരവ് പ്രതീക്ഷിച്ചു ഉണ്ടാക്കിയ അപ്പം മുഴുവന്‍ പൂപ്പല്‍ പിടിച്ചു, 
അപ്പം കത്തിച്ചു കളഞ്ഞെങ്കിലും അപ്പത്തില്‍ വിഷബാധ ഉണ്ടായിരുന്നു എന്നും 
ഇത് കഴിച്ചിരുന്നു എങ്കില്‍ മരണം വരെ സംഭവിക്കാന്‍ ഇടയാകുമായിരുന്നു എന്നും ഒക്കെയാണ് പറയുന്നത്. 
സംഗതി എന്തായാലും ഹൈക്കോടതിയില്‍ എത്തി, ചെളി വാരിഎറിയലും രാഷ്ട്രീയ മുതലെടുപ്പും ഒക്കെ പൂര്‍വാധികം ഭംഗിയായി, 
ചാനലുകള്‍ ഈ വിഷയം മാമാങ്കം പോലെ കൊണ്ടാടുന്നു, ഇതോടെ എനിക്കൊരു കാര്യം ബോധ്യമായി ഇനി ഈ മലയിലും രക്ഷയില്ല, 
ജീവിച്ചു പോകാന്‍ ഈ കാടോ അല്ലെങ്കില്‍ അയ്യപ്പന്‍ വാവര് മത സഹിഷ്ണുതയോ ഒന്നും ഒരു തുണയാവില്ല എന്ന് മനസിലായി.
അത് കൊണ്ടാണ് ഞാന്‍ നിങ്ങളുടെ കാരുണ്യത്തിനായി അപേക്ഷികുന്നത്.

അധികം വലിച്ചു നീട്ടാതെ ഞാന്‍ കാര്യം പറയാം . ഇനി അടുത്തിടെ എങ്ങാനും ചൊവ്വയിലെക്കോ ബുധനിലെക്കോ വല്ലോം വണ്ടി ഉണ്ടെങ്കില്‍ ഞാന്‍ പോകാന്‍ തയാറാണ്. 

പോകാന്‍ തയാറാണ് എന്നല്ല നിശ്ചയമായും എന്നെ കൂടി അയക്കണം. പണ്ട് പുലിപ്പുറത്തു കയറിയതിന്‍റെ അനുഭവവും തഴമ്പും ഉണ്ട്. 
ഈ മുന്‍പരിചയം എനിക്കുള്ള അധിക യോഗ്യത ആയി കണ്ടു എന്നെ ഏറ്റവും അടുത്ത ശുഭ മുഹുര്‍ത്തത്തില്‍ തന്നെ ഇവിടുന്നു രക്ഷപ്പെടാന്‍ ഇടയുണ്ടാക്കണം 
കീഴടക്കി മാത്രം ശീലമുള്ള ഈ മണ്ണിന്‍റെ മക്കള്‍ അധികം വൈകാതെ അവിടെയും എത്തും എന്നും അവിടുന്നും ഓടേണ്ടി വരും എന്നും എനിക്കറിയാം 
എങ്കിലും ഒരു സ്ഥിര നിവര്‍ത്തി കണ്ടു പിടിക്കും വരെ ഒരു താല്‍കാലിക അഭയം എന്ന നിലയില്‍ ഈ ഭൂമിക്കപ്പുരത്തുള്ള എങ്ങോട്ടേലും പോകാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. 
എന്‍റെ ഈ ദുരവസ്ഥ കണ്ടറിഞ്ഞു എന്നെ സഹായിക്കുമെന്ന പ്രതീക്ഷയോടെ, ലോക പോലീസിന്‍റെ വികസന സമിതി സമക്ഷത്തിലേക്ക്,

വിശ്വസ്തതയോടെ, 


ശ്രീ അയ്യപ്പന്‍ എം. എസ്‌

"തത്വമസി"
കല്ലിടാംകുന്നു പി.ഒ
പമ്പ വഴി 
ശബരിമല